Sunday, December 16, 2012

ധനു മാസ ചിന്തനം

ഇന്ന് ധനുമാസം ഒന്നാം തീയതി. രാവിലെ തന്നെ എന്‍ . എന്‍.. കക്കാടിന്‍റെ   സഫലമീ യാത്രയുടെ തുടക്കം ഓര്‍ത്തു പോയി.


"ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ 
ആതിര വരും പോകുമല്ലോ സഖീ 
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ 
നീയെന്നണിയത്തു തന്നെ നിലക്കൂ 
ഈ പഴങ്കൂടൊരു ചുമക്കടി ഇടറി വീഴാം"

വൈകുന്നേരത്തെ തണുപ്പ് എന്‍റെ കോട്ടന്‍ ഉടുപ്പിലൂടെ അരിച്ചു കയറാന്‍ തുടങ്ങിയപ്പോള്‍ എന്താണെന്നറിയില്ല പെട്ടെന്ന് സഫലമീ യാത്ര വായിക്കണമെന്ന് തോന്നി. ബുക്ക്‌ ഷെല്‍ഫ് മുഴുവന്‍ തപ്പിയിട്ടും എന്തെ സഫലമീ യാത്ര മാത്രം കിട്ടിയില്ല, ചിലപ്പോ അങ്ങനാണല്ലോ, ഒന്നിനു വേണ്ടി മാത്രം ആഗ്രഹിച്ചാല്‍ അത് ഒഴികെ ബാക്കി എല്ലാം കിട്ടുമല്ലോ.അവസാനം ഞാന്‍ വീണ്ടും അനിതാ നായരില്‍ എത്തിച്ചേര്‍ന്നു. കഥകളിയും നവരസങ്ങളും ഒക്കെയുള്ള ആ പുസ്തകം, കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് എന്‍റെ തോഴിയെ പോലെ കൂടെ വന്ന ആ പുസ്തകം, അതെ 'മിസ്ട്രെസ്സ്'.

തിരിഞ്ഞു നടന്നപ്പോള്‍ അലമാരയിലെ കണ്ണാടിയില്‍ തെളിഞ്ഞ എന്‍റെ തന്നെ പ്രതിബിംബം ആണ് കണ്ടത്‌..... കൌതുകം തോന്നി എനിക്ക് എന്നെ തന്നെ കണ്ടപ്പോള്‍ അലസയായി അഴിച്ചിട്ട മുടിയും കണ്മഷിയുടെ  ലാഞ്ചനയുണ്ടെങ്കിലും എവിടെയോ പോയി ഒളിച്ചിരിക്കുന്ന ചിരിയുള്ള കണ്ണുകളും, സാധാരണ ഉപയോഗിക്കുന്നതിനേക്കാള്‍ ചെറിയ കറുത്ത പൊട്ടും. എന്താണ് എന്‍റെ ഭാവം? ഞാന്‍ നോക്കി, ശൃന്‍കാരം, ഹാസ്യം, കരുണം രൗദ്രം വീരം, ഭയാനകം ഭീഭല്‍സം, അദ്ഭുതം , ശാന്തം ഇതൊന്നുമല്ലല്ലൊ, പിന്നെ ??? 

ദൂരെ എവിടെയോയുള്ള മുസ്ലിം പള്ളിയില്‍ നിന്നുള്ള ബാങ്കു വിളി എന്നെ ഉണര്‍ത്തി. സാധാരണ കേള്‍ക്കാറില്ലല്ലോ എന്നോര്‍ത്ത് കൊണ്ട് ജനല്‍ കമ്പികല്‍ക്കിടയിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ കണ്ടത് എന്‍റെ  കണ്ണിനു നേരെ തടസമായി വന്നു നില്‍ക്കുന്ന ജനലഴികളാണു, അപ്പൊ ഞാന്‍ മനസിലാക്കുന്നു, അതെ ഇതാണ്, എന്‍റെ  ഭാവം, ഞാന്‍ തടവിലാണ്, പ്രണയത്തിന്‍റെ തടവില്‍, പക്ഷെ അത് എന്ന് മോചനം എന്നറിയാത്ത ഏകാന്ത തടവാനെന്നു മാത്രം, അതും കാവല്‍ക്കാരനില്ലാത്ത ജയിലിലെ ഏകാന്ത തടവുകാരിയായി ഞാനിവിടെ.